Friday, September 8, 2017

യുദ്ധത്തില്‍
മരിച്ച കുട്ടികള്‍
അമ്മമാരുടെ
ചുരത്താതെപോയ മുലകള്‍,

പ്രാവുകള്‍ .....

ഒലിവിലകളാല്‍ അലങ്കരിച്ച
സമാധാന സന്ദേശങ്ങൾ
കുത്തിനിറച്ച
കവചിത വാഹനം..
അവരുടെ വീട്ടിലെ
പട്ടം പറത്തുന്ന കുട്ടികള്‍

പൂമ്പാറ്റകള്‍ .....
നിനക്ക് സുഖമാണോ ?
എവിടെയാണ്?
എന്തെടുക്കുന്നു ?
എന്നാണു വരുന്നത് ?
നീ ഇതൊന്നും ചോദിച്ചിട്ടില്ല
ചോദിച്ചതിത്ര മാത്രം

നീ വല്ലതും കഴിച്ചോ ??


രാത്രിയോട് ഞാൻ
എന്തിനു കലഹിക്കണം ?
നക്ഷത്രങ്ങൾ ഊതിക്കെടുത്തി
പിന്നലൊളിപ്പിക്കാൻ
നീ വരും
എന്നൊക്കെ ഞാൻ
വെറുതെ കള്ളം
പറഞ്ഞതാണു,

ഈ രാത്രിയും കടന്നു പോകും
നാളെയും ഞാൻ നിന്നെയോർക്കും
അവസാന അത്താഴത്തിന്റെ രാത്രിയിൽ
ആ നെറ്റിയിലെ ചുംബനം
എന്റെ സ്നേഹമായിരുന്നു

നീ കേൾക്കുന്നുണ്ടോ
തോറ്റു പോയവർ പാടുന്ന
പാട്ടാകണം നമുക്ക് ............

Sunday, May 7, 2017



ആത്മഹത്യ ചെയ്ത
കൂട്ടുകാരിക്കയച്ച
കത്ത് ഇന്നലെ
തിരിച്ചു വന്നു,
അവനും മരിച്ചുപോയെന്ന്
പറഞ്ഞു
പോസ്റ്റ്മാനത്
തിരിച്ചു കൊടുത്തു വിട്ടു


അയാള്‍ക്കത് തുറക്കാം
വായിക്കാം
അല്ലാതെയും ഇരിക്കാം,
കീറികളയാം,
വള്ളമോ
വിമാനമോ ഉണ്ടാക്കാം,
മേശ തുടക്കാം,
എവിടെ എങ്കിലും മറന്നു വെക്കാം,
മറ്റാര്‍ക്കെങ്കിലും മാറി കൊടുക്കാം
വിറകോ
ബീഡിയോ കത്തിക്കാം,
വായിലെ ബബിള്‍ഗമോ
മുറുക്കാനോ പൊതിഞ്ഞു
ദൂരെ എറിയാം


ഞാനിപ്പോള്‍
അതോര്‍ത്തിരിക്കുന്നു
വെറുതെ
വല്ലാതെ ബോറഡിക്കുന്നു.....




അവസാന വണ്ടിയും
പൊയ്‌ക്കഴിഞ്ഞു,
വീട്ടിലേക്കുള്ള വഴി
മറന്നുപോയെന്നു
ആരോട്
കള്ളം പറയും .....

ഇലയെ വരക്കുന്ന കുട്ടിയോട്
മരത്തെക്കുറിച്ച്
സംസാരിക്കുന്നത്
എത്ര ബോറായിരിക്കാം?


അവസാന വണ്ടിയും
പോയ്ക്കഴിഞ്ഞവന്റെ
പ്രാര്‍ത്ഥന ആ
വണ്ടിയെകുറിച്ച്
തന്നാകുമ്പോള്‍
ദൈവത്തിനു
എന്ത് ചെയ്യാനാകും എന്നാണു ?

അതൊക്കെ പോട്ടെ
മരിച്ചു പോയ കൂട്ടുകാരിയുടെ
കുഴിമാടത്തില്‍
പൂക്കളെ വരക്കുന്ന
കൂട്ടുകാരന്‍ ഉണ്ടെന്നിരിക്കെ
സ്നേഹത്തെകുറിച്ച്
നി / ങ്ങളെന്നോട്
തര്‍ക്കിക്കരുത്...

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...