Tuesday, January 5, 2016


ഗ്രാമത്തിന്‍റെ ഫോസിൽ പൂത്ത 
നഗരത്തിലെ എഴാം ക്ലാസ്സ്
*****************************************************

"നഗരം" എന്ന് പേരുള്ള
മാലിന്യവണ്ടി
ഗ്രാമത്തെ
ബലാത്സംഗം ചെയ്യുമ്പോൾ
പുഴവക്കില്‍ ഒരുവന്‍
ചൂണ്ടയിടുന്നു...
ചൂണ്ടയില്‍,
ചത്ത മീനുകള്‍ കൊത്തുന്നു...

പ്ലാസ്റ്റിക്ക്‌ ഇലകളിൽ
കാറ്റ് വീശുമ്പോള്‍
വരണ്ട പാടത്ത്,
വിശപ്പിനെ വിതച്ച് കര്‍ഷകന്‍,
വിത്തിനോടൊപ്പം മണ്ണിലേക്കാഴ്ന്നിറങ്ങാൻ
ഉറപ്പുള്ളോരു
കൊമ്പ്‌ തിരയുന്നു...

ഒരുവള്‍
കയ്യില്ലാത്ത,
കാലില്ലാത്ത
കുപ്പായം തുന്നുന്നു..
അവ
ശവപ്പെട്ടികളില്‍
പൂട്ടിവയ്ക്കുന്നു
ശേഷം, വിപ്ലവത്തിന്റെ
കുപ്പായമിടുന്നു...

ഒരു കൂട്ടം നിലവിളികളെ
ലാത്തികള്‍ വിഴുങ്ങുമ്പോൾ
"നഗരവല്‍ക്കരണം"
എന്ന ബോർഡുമേന്തി
മരണ ഘോഷയാത്ര
കടന്നു പോകുന്നു...

കോൺക്രീറ്റ്‌ കാട്ടില്‍
കുട്ടികള്‍,
ഇലയുള്ള
മരങ്ങളെ വരയ്ക്കുന്നു
പൂക്കളേയും
പൂമ്പാറ്റകളേയും വരയ്ക്കുന്നു
ചിരിക്കുന്നു...
വിശുദ്ധനുണകളാല്‍
കാലം അവരെ ഒറ്റുകൊടുക്കുന്നു

എല്ലാ നഗരത്തിനും കീഴെ,
നമ്മള്‍ കൊന്നുതള്ളിയ ഗ്രാമത്തിന്റെ 
ഫോസിലുണ്ടെന്നെഴുതിയ കുട്ടിയെ,
അദ്ധ്യാപകന്‍
ക്ലാസ്സിൽ നിന്നും പുറത്താക്കുന്നു...

അവന്‍ മാത്രം
നിലാവ് തെളിച്ചുകൊണ്ട്
വീട്ടിലേക്കു പോകുന്നു,
ചുമരില്‍
അമ്മ ചിരിക്കുന്നു ...
 ക്രിസ്തുതൊട്ട പച്ചവിരല്‍

പുല്‍കൂട്ടില്‍
നിയോണ്‍ ബള്‍ബിന്‍റെ
ചൂടില്‍
വെള്ള പെയിന്റടിച്ച
ക്രിസ്തുദേവന്‍
ചിരിച്ചങ്ങനെ
വിശാലമായി
കിടന്നുറങ്ങുന്നു..


മാറി നില്‍ക്ക് ബ്രോ
എന്ന് പറയും മാതിരി
ഒരു തണുത്ത കാറ്റ്
ഇക്കിളി ഇട്ടു
ചിത്ര പണികള്‍ ചെയ്ത
പള്ളി വാതിലില്‍ തട്ടി
ചമ്മി പണ്ടാരം അടങ്ങി
ഇങ്ങനെ നില്‍ക്കെ ,
ചെരുപ്പുകള്‍ക്ക്
കാവലിരിക്കുന്ന
സി സി ടി വി ക്യാമറയെ
നോക്കി പുണ്യാളന്‍
കുന്തം മുറുക്കെ പിടിച്ചു

വിചിത്ര രൂപമുള്ള
കുറച്ചു ജീവികള്‍
ചുറ്റും എവിടെക്കോ
നോക്കിയിരിക്കുമ്പോള്‍
അടുത്ത് അപ്പന്‍റെ
തോളത്തിരിക്കുന്ന
കുട്ടിയുടെ മുഖത്ത്
മാത്രം
കുഞ്ഞി ക്രിസ്തു ദേവനെ
ഞെക്കി പീച്ചാന്‍ ഭാവം ..
തമ്പായി ആണെന്ന
അമ്മയുടെ താക്കീത്..

ചുവരില്‍ പള്ളി പണിയുടെ
കണക്കു മാല ,
പരസ്പ്പരം
ഇക്കിളി ഇടുന്ന
രണ്ടുപേര്‍
നക്ഷത്രങ്ങള്‍
ബലൂണുകള്‍
ചൈനാ പൂവുകള്‍
മുക്കാല മുക്കാബുലാ ട്യൂണില്‍
ഭക്തി ഗാനങ്ങള്‍
ബ്രോ വിളികള്‍
കുശുമ്പ്
കുന്നായ്മകള്‍
ആകെ മൊത്തം സീന്‍

പാഞ്ഞു പോകുന്ന
കെ എസ് ആര്‍ ടി സി
ബസില്‍ നിന്ന്
കറുത്ത് മെലിഞ്ഞൊരു സ്ത്രീ
ഇറങ്ങി വരുന്ന കണ്ടു
നഗ്നനനായി
ക്രിസ്തു ദേവന്‍,
മുഖത്തൊരു കള്ള ചിരി ..

പണക്കൊഴുപ്പിന്റെ
പള്ളിമേടയില്‍ നിന്ന്
കാലിതൊഴുത്തില്‍ പിറന്നവനെ
കരുണ നിറഞ്ഞവനെ
ഗാനം,
കന്യാമറിയത്തിന്റെ
പച്ച വിരല്‍
തൂങ്ങി
മനുഷ്യാനായി അവനും ......

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...