Wednesday, November 13, 2013

ആപ്പിള് വിളയാത്ത പ്രണയത്തിന്റെ ഏദന്‍തോട്ടം

സ്കൂളിലേക്കുള്ള വഴിയില്‍,
വായന ശാലയുടെ കോണില്‍,
പാപ്പന്റെ പെട്ടിക്കടയില്‍,
റേഷന്‍ കടയുടെ മുന്നില്‍,
കുളിക്കടവില്‍,
ബൈബിള്‍ ക്ലാസില്‍ ,
ഒരിക്കലും എനിക്ക് നിറക്കാന്‍
കഴിയാത്ത നമ്മുടെ
ഹാജര്‍ ബുക്കില്‍,
കാറ്റെടെടുത്ത നമ്മുടെ
വാകച്ചോട്ടില്‍,
റബ്ബര്‍ തോട്ടത്തിലൂടെ
നിന്റെ വീട്ടിലേക്കുള്ള
ഇടവഴിയില്‍ ,
വെള്ളയും നീലയും നിറഞ്ഞ
ആദ്യ ബെഞ്ചിലെ
അവസാന്‍ സീറ്റില്‍,
നീ ഉള്ളത് കൊണ്ട് മാത്രം
ചേര്‍ന്ന മേരി ചേച്ചിയുടെ
ട്യൂഷന്‍ ക്ലാസില്‍,
കുന്തിരിക്കം മണക്കുന്ന
പള്ളി മുറ്റത്തും,
മാര്‍ബിളും ഗ്രാനൈറ്റും
വിളയുന്ന ശവക്കോട്ടയിലും,
പ്രണയമേ
ഞാന്‍ ഇന്നും നിന്‍റെ
മുഖം കാണാറുണ്ട് ..

ഇന്നും
നിന്‍റെ പേരിന്‍റെ
അവസാന വാക്കില്‍
എന്‍റെ പ്രണയവും
തൂങ്ങി മരിക്കുന്നു...
നിന്നെ കുറിച്ചെഴുതുമ്പോള്‍
ഞാന്‍,
കുമ്പസാരക്കൂട്ടില്‍
തലതല്ലി മരിച്ച
വൈദീകനാകുന്നു ...
ഉമ്മ  മരം 


ഒന്നുമില്ലാത്തൊരു പകല്‍
തലേന്നടിച്ച
പൈന്റിന്‍റെ ബലത്തില്‍
ഇരുപതോന്നിന്റെ ചൂടില്‍
മരം വെട്ടുകാരനായ
അവന്‍ ആ മല കയറുമ്പോള്‍
മല മുകളില്‍
ഒരു മരം
ദൈവത്തോട്
സംസാരിക്കുകയായിരുന്നു ...

തൈ മരം ..
നോവും,
അവനറിഞ്ഞു ..
വെട്ടി വീഴ്ത്തിയില്ല ,
ചുവടോടെ
പിഴുതെടുത്തു..
വേരുകള്‍ കരഞ്ഞു
ചില്ലകള്‍
ചേര്‍ത്തുപിടിച്ചു
അവിടെ "ഒരാകാശം"
കുന്നിന്റെ
ഒരു മൂലയില്‍ നിന്ന്
ചാടി മരിച്ചത് മാത്രം
ആരുമറിഞ്ഞില്ല ...

നിറയെ വെള്ളമുണ്ടായിട്ടും
നിറയെ
മഴ പെയ്തിട്ടും
വറ്റി വരണ്ടൊരു
മണ്ണില്‍
ഹൃദയത്തോളം
ആഴത്തില്‍
തടമെടുത്തു പിന്നവനത്
നട്ടു...

ആ മരത്തില്‍ ഇന്നു
നിറയെ
ഉമ്മകള്‍ പൂക്കുന്നു..
എന്‍റെ ഉമ്മകള്‍
പൂക്കുന്ന
മരം ....
വവ്വാല്‍.. 
 

തൂങ്ങി മരിച്ചാല്‍
ഞാനൊരു
വവ്വാലായി
അമ്പല പറമ്പിലെ
ആല്‍മരത്തില്‍
ലോകം കാണെ
തലകീഴായി ,
തൂങ്ങി കിടക്കും
എന്ന് പറഞ്ഞവനെ
കൂട്ടുകാരാ,
ഞാന്‍ അന്ന് ചിരിച്ചടാ
മാപ്പ് ചോദിക്കുന്നു,
ഇന്നീ കെട്ട ലോകത്തില്‍
എനിക്കും വവ്വാലാകണം,
എനിക്കും
നിന്നെ പോലെ
തല തിരിഞ്ഞ
ലോകം കാണണം ..

തല തിരിഞ്ഞ ലോകത്തില്‍
നേരെ നിക്കുന്നതിനാല്‍
മാത്രം
മരിച്ചവരും ,
മരിക്കപ്പെട്ടവരുമാകാം
വവ്വാലുകളാകുന്നത്.
നമ്മുടെ തലയ്ക്കു മുകളില്‍
അവര്‍
തലതിരിഞ്ഞു
തല തിരിഞ്ഞ
ലോകം കാണുന്നു ........

Wednesday, October 23, 2013

വിശക്കുന്ന ദൈവങ്ങള്‍...


"തീന്‍ മേശയില്‍ നിന്ന്
ഇറങ്ങി ഓടുന്ന
അപ്പ കഷണം
വിശക്കുന്നൊരു
വയറു തിരയുന്നു "

എഴുതി തുടങ്ങും മുമ്പേ
അനിയന്‍ ചോദിച്ചു
ചേട്ടായി
ദൈവത്തിനു വിശക്കുമോ??

ഒരു ചോദ്യം
ഒരു രാജ്യമായി
അവനവിടെ രാജാവും

വിശക്കുന്നവന് ഒരു
ദൈവമുണ്ടെങ്കില്‍
അവന്‍റെ സുവിശേഷത്തില്‍
എന്തുണ്ടാകും ?
അവന്റെ പെരെന്താകും ?
അവനു വിശക്കുമോ ?
അവനായി പെരുന്നാളുകള്‍
നടത്തപെടുമോ?

ഞാന്‍ ബൈബിളില്‍
മുങ്ങി തപ്പി കിട്ടിയില്ല,
ഖുറാനില്‍ തിരഞ്ഞു കണ്ടില്ല,
പുരാണങ്ങളില്‍ പരതി
ഇല്ലേയില്ല ,
ആരും വിശക്കുന്നവനെ
കാണുന്നേ ഇല്ല,

തീന്‍ മേശയില്‍ നിന്ന്
ഇറങ്ങി ഓടുന്ന
അപ്പ കഷണം
വിശക്കുന്നൊരു
വയറു തിരയുന്നു,

വിശക്കുന്നൊരു വയററിയുമ്പോള്‍
വിശപ്പു മാറ്റുമ്പോള്‍
നീയും ഞാനും
ദൈവമാകുന്നു
വിശക്കുന്ന ദൈവങ്ങള്‍..

എഴുതി തീരത്ത്
അനിയനെ വിളിച്ചു,
"ദൈവത്തിനു വിശക്കും"
ഞാന്‍ രാജാവിന്‍റെ
മുന്നില്‍
നഗ്നനായി...

സമത്വം....

യൂഡികോളോണും ,
ഈവനിങ്ങ് പാരീസും,
ഊദും,പെട്രോളും
റിയാലും
മണക്കുന്ന തെരുവുകളില്‍
ഓരോ വസ്ത്രത്തിലും
ഓരോ പൂക്കാലം
കൊണ്ട് നടക്കുന്നവര്‍ക്കിടയില്‍
തോട്ടി പണിക്കാരനും
വിയര്‍പ്പു ചുമക്കുന്നവനും
ചേര്‍ന്ന് വരുമ്പോള്‍
മറ്റൊരു "പൂക്കാലം"
ഉണ്ടാകില്ലെന്നറിഞ്ഞിട്ടും
അവര്‍,
സമത്വം
സ്വപ്നം കാണുന്നു..

"സമത്വം "പോലും,

എന്‍റെ സമത്വ
സങ്കല്‍പ്പത്തിന്
മുകളില്‍
ഇപ്പോഴും
"ഒരു പത്രക്കഷണം"
കുലുങ്ങി
ചിരിക്കുന്നുണ്ട് ...


Saturday, October 12, 2013


കടലില്‍ നിന്നും കരയിലേക്കുള്ള വഴി 


ഇരുട്ടു പൂക്കുമ്പോള്‍
ചിലപ്പോള്‍
വീട്ടിലേക്കുള്ള വഴിയില്‍
നിറഞ്ഞൊഴുകുന്നൊരു
കടലുണ്ട് ..

വരവ്
ഞാനറിയും
അനിയനറിയും , അമ്മയറിയും,
മതിലുകള്‍ക്കപ്പുറം
ചിലരില്‍ പരിഹാസ
ചിരി പടരുമ്പോള്‍
കുഞ്ചിപട്ടി
മാത്രം സന്തോഷിക്കും..

കടല്‍
വീടോടക്കുബോള്‍
ഓടി ഒളിക്കാന്‍ തോന്നും,
പുറകിലേക്ക് നീന്തിയിട്ടും
വീണ്ടും വീണ്ടും
തന്നിലേക്ക് വലിച്ചടുപ്പിക്കും
അപ്പോള്‍
അനിയന്‍ ചേര്‍ത്ത് പിടിക്കും ..
അമ്മയുടെ കണ്ണിലൂടെ
ഒരു പുഴ ഒഴുകി
ചാണകം മെഴുകിയ
തറയില്‍ വീണു കറുക്കുമ്പോള്‍
ജീവന് നിറം കറുപ്പാകും
എന്നും..

വേലിയിറക്കങ്ങളില്‍,
കടല്‍ കാണാതാകും,
ഒരു ചിരിയില്‍
തഴമ്പിച്ച കയ്യിലെ
ഒരു മുറുക്കത്തില്‍
എന്നെ എഴുതി എടുക്കും ..
കരയില്‍
ബാക്കിയാകുന്നത് പെറുക്കി
അടുക്കി വെക്കുമ്പോള്‍
ഞാന്‍ ബൈബിളിലെ
യോനയെ ഓര്‍ക്കും,
ഞാനാണ് യോനയെന്നു കരുതും
കടലില്‍ വീഴുമ്പോള്‍
വിഴുങ്ങുന്ന മീനിനെ
എന്നും കൊതിക്കും,
മറ്റൊരു കരയില്‍
കൊണ്ടിടുന്നത്‌
സ്വപ്നം കാണും..

എത്ര കൊതിച്ചിട്ടും
ജീവിതം
എത്ര വെളുത്തിട്ടും
കടലെന്നെ വീണ്ടും
വലിച്ചടുപ്പിക്കുമ്പോള്‍
എന്‍റെ
മീനെ നീ എവിടെയാണ് ??
എന്‍റെ വിപ്ലവങ്ങളുടെ ദൈവമേ, നീ മാത്രം വിശുദ്ധനാകുന്നു

പ്രായപൂര്‍ത്തിയായ
"ദൈവം"
പ്രായപൂര്‍ത്തി ആകാത്ത
കുട്ടിയെ
ബലാല്‍സംഗം ചെയ്തു
ഉടലോടെ "സ്വര്ഗം"
പൂകി..

സ്വര്‍ഗം പൂകിയ മറ്റു
"വിശുദ്ധര്‍ക്കൊപ്പം"
നീതി ദേവതയുടെ
പാവാട മുകളിലിരുന്ന്
ഇപ്പോള്‍ കല്ലുകളിക്കുന്നു
ദൈവം ..
ദൈവകോപം ഭയന്ന്
അവന്‍ വിശുദ്ധനെന്ന്
പുരോഹിത , ന്യായാധിപ
ഭരണ വര്‍ഗം ...

ദൈവ കിങ്കരന്മാര്‍
തെരുവുകളിലൂടെ അവന്‍റെ
സുവിശേഷം പാടി അലയുന്നു
ദൈവത്തിനായി ഓശാന പാടുന്നു
അവന്‍റെ രണ്ടാം വരവിനായി
കാത്തിരിക്കുന്നു..

"കൈ നിറയെ
കാശ് കൊടുത്താല്‍
ആരുടേയും
കൂടെ കിടക്കുന്ന
വേശ്യയാണ് നിയമം"
എന്നത് പാഠപുസ്തകത്തില്‍
ഉള്‍പ്പെടുത്തണം
എന്നാവശ്യപെട്ട്
ഒരു വിപ്ലവം
വരാനിരിക്കുന്നു..

എന്‍റെ
വിപ്ലവങ്ങളുടെ ദൈവമേ
നീ മാത്രം,
വിശുദ്ധനാകുന്നു ............



Nb: സ്പെഷ്യല്‍ ഡഡികേഷന്‍ ആശാരാം ബാപ്പു(മനുഷ്യ ദൈവം ) 16 കാരിയെ ബലാല്‍സംഗം ചെയ്തു എന്നാ കുറ്റത്തിന് ഇപ്പോള്‍ ജെയിലില്‍ കഴിയുന്നു..

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...