Saturday, October 12, 2013


കടലില്‍ നിന്നും കരയിലേക്കുള്ള വഴി 


ഇരുട്ടു പൂക്കുമ്പോള്‍
ചിലപ്പോള്‍
വീട്ടിലേക്കുള്ള വഴിയില്‍
നിറഞ്ഞൊഴുകുന്നൊരു
കടലുണ്ട് ..

വരവ്
ഞാനറിയും
അനിയനറിയും , അമ്മയറിയും,
മതിലുകള്‍ക്കപ്പുറം
ചിലരില്‍ പരിഹാസ
ചിരി പടരുമ്പോള്‍
കുഞ്ചിപട്ടി
മാത്രം സന്തോഷിക്കും..

കടല്‍
വീടോടക്കുബോള്‍
ഓടി ഒളിക്കാന്‍ തോന്നും,
പുറകിലേക്ക് നീന്തിയിട്ടും
വീണ്ടും വീണ്ടും
തന്നിലേക്ക് വലിച്ചടുപ്പിക്കും
അപ്പോള്‍
അനിയന്‍ ചേര്‍ത്ത് പിടിക്കും ..
അമ്മയുടെ കണ്ണിലൂടെ
ഒരു പുഴ ഒഴുകി
ചാണകം മെഴുകിയ
തറയില്‍ വീണു കറുക്കുമ്പോള്‍
ജീവന് നിറം കറുപ്പാകും
എന്നും..

വേലിയിറക്കങ്ങളില്‍,
കടല്‍ കാണാതാകും,
ഒരു ചിരിയില്‍
തഴമ്പിച്ച കയ്യിലെ
ഒരു മുറുക്കത്തില്‍
എന്നെ എഴുതി എടുക്കും ..
കരയില്‍
ബാക്കിയാകുന്നത് പെറുക്കി
അടുക്കി വെക്കുമ്പോള്‍
ഞാന്‍ ബൈബിളിലെ
യോനയെ ഓര്‍ക്കും,
ഞാനാണ് യോനയെന്നു കരുതും
കടലില്‍ വീഴുമ്പോള്‍
വിഴുങ്ങുന്ന മീനിനെ
എന്നും കൊതിക്കും,
മറ്റൊരു കരയില്‍
കൊണ്ടിടുന്നത്‌
സ്വപ്നം കാണും..

എത്ര കൊതിച്ചിട്ടും
ജീവിതം
എത്ര വെളുത്തിട്ടും
കടലെന്നെ വീണ്ടും
വലിച്ചടുപ്പിക്കുമ്പോള്‍
എന്‍റെ
മീനെ നീ എവിടെയാണ് ??

1 comment:

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...